കിളിമാനൂർ: കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേയ്ക്ക് കൊണ്ടുവന്ന പ്രതികൾ അക്രമാസക്തരായി. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്നലെ കെഎസ്ആർടിസി ബസിൽ തിരികെ എത്തിക്കുന്നതിനിടെയാണ് പ്രതികൾ അക്രമാസക്തരായത്.
ഇവർ കൂടെവന്ന പോലീസുകാരെയും ബസ് യാത്രക്കാരെയും മർദ്ദിച്ചു. നിരവധി മോഷണ കേസുകളിലെ പ്രതികളായ കടയ്ക്കൽ സ്വദേശി മുഹമ്മദ് ഷാൻ, കഴക്കൂട്ടം സ്വദേശി അനന്തൻ, നേമം സ്വദേശി ഷിഫാൻ എന്നിവരാണ് അതിക്രമം കാട്ടിയത്. പ്രതികൾക്കെതിരേ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ബസിലിരിക്കവെ പ്രതികൾ ബീഡി വേണമെന്ന് ആവശ്യപ്പെട്ടു. ഇതു നൽകാത്ത കാരണത്താൽ പോലീസുകാർക്കുനേരെ പ്രതികൾ അസഭ്യവർഷം നടത്തുകയും അക്രമാസക്തരാവുകുമായിരുന്നു. ഇതോടെ ബസ് കിളിമാനൂർ പോലീസ് സ്റ്റേഷനിലെത്തിക്കുകയും കൂടുതൽ പോലീസുകാരുടെ സഹായത്തോടെ പ്രതികളെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ കയറ്റുകയായിരുന്നു. ഇതിനിടയിൽ പ്രതികളിലൊരാൾ സ്റ്റേഷനിൽ വൈദ്യുതി ചാർജ് ചെയ്തുകൊണ്ടിരുന്ന ടാബ് തറയിലേക്കെറിഞ്ഞു തകർത്തു.
ഇതേതുടർന്ന് സർക്കാർ മുതൽ നശിപ്പിച്ചതിന് പ്രത്യേക കേസും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തു. കൂടുതൽ പോലീസുകാരും വാഹനവും എത്തിച്ച ശേഷം പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോയി.