വിളവൂർക്കൽ: യുവാവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമണം. ടിപ്പർലോറി ഡ്രൈവറുടെ സഹായിയായ വിളവൂർക്കൽ അയണിയോട് മേലെവീട്ടിൽ(ജയഭവൻ) വിവേകാണ്(27) കൈകാലുകൾക്കു വെട്ടേറ്റ് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ടിപ്പർലോറി ഡ്രൈവറായ വിവേക് ബുധനാഴ്ച പുലർച്ചെ 4.30ന് ഓട്ടത്തിനായി ലോറിയെടുക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് വെട്ടേറ്റത്. പാറപ്പൊറ്റ കുളത്തിനു സമീപത്തുവച്ച് നാലംഗസംഘം സ്കൂട്ടർ തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞ് വെട്ടുകയായിരുന്നു.
വടിവാളുകൊണ്ട് തലങ്ങും വിലങ്ങുമുള്ള വെട്ടു തടയാൻ ശ്രമിച്ചപ്പോൾ വിവേകിന്റെ വലതു കൈവിരലുകൾക്കു വെട്ടേറ്റു. ഇരു കൈയുടെയും വിരലുകൾക്കും വലതുകാലിനും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ അടിയന്തരശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ടിപ്പർലോറി ഡ്രൈവറും ആർഎസ്എസ്. മണ്ഡലം കാര്യവാഹകുമായ വിഷ്ണു (അച്ചു)വിന്റെ സഹായിയാണ് വിവേക്. വിഷ്ണുവിന് പകരം ലോറിയെടുക്കാനാണ് വിവേക് എത്തിയത്. വിഷ്ണുവിന്റെ സ്കൂട്ടറാണ് വിവേക് ഓടിച്ചിരുന്നത്. അതിനാൽ, വിഷ്ണുവിനെ ആക്രമിക്കാനെത്തിയ സംഘം ആളുമാറി വിവേകിനെ ആക്രമിച്ചതാണെന്നാണ് ആർഎസ്എസിന്റെ ആരോപണം. ആളുമാറിയെന്ന് തിരിച്ചറിഞ്ഞപ്പോൾ കൊല്ലാതെ ഉപേക്ഷിച്ചുപോയതാണെന്നും ആർഎസ്എസ് നേതൃത്വം ആരോപിക്കുന്നു. വെട്ടേറ്റ വിവേകും ആർഎസ്എസ് പ്രവർത്തകനാണ്.