കൊച്ചി: മത്സ്യബന്ധനത്തിനുപോയ നാല് തൊഴിലാളികളെ ലക്ഷദ്വീപിലെ ആന്ത്രോത്തില്നിന്ന് കാണാതായിട്ട് 44 ദിവസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ പുരോഗതിയില്ല. തൈലത്ത് ഹംസ, പണ്ടാരം ഷാഹിദ്, കോളിക്കാട് അന്‍വര്‍, ബിത്ത്നാട് ഹസന് എന്നിവരെയാണ് കാണാതായത്. ജൂലൈ 21-നാണ് ഇവര്‍ കടലില്‍ പോയത്. ദ്വീപ് ഭരണകൂടം തുടരുന്ന നിസ്സംഗതയും സാങ്കേതികത്വത്തിന്റെ പേരുപറഞ്ഞ് വിവിധ സേന വിഭാഗങ്ങള്‍ അന്വേഷണം അവസാനിപ്പിച്ചതുമാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം.
ഇവര്‍ മത്സ്യബന്ധനത്തിന് പോയത് ഒറ്റത്തടി വള്ളത്തിലാണ്. ഇത്തരം വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്താറുള്ളത് ദ്വീപിനോട് ചേര്‍ന്ന കടലില്മാത്രമാണ.് മത്സ്യത്തൊഴിലാളികള്‍ പറയുന്നത് അടിയൊഴുക്കില്‍ വള്ളം അപകടത്തില്പ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ്.
നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, ലക്ഷദ്വീപ് കോസ്റ്റല്‍ പോലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും നിശ്ചിത ദൂരത്തിനപ്പുറം പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അധികം വൈകാതെ തിരച്ചില്‍ അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ വല ലഭിച്ചതല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല.
സിപിഐ സംസ്ഥാന സെക്രട്ടറി സിടി നിജാമുദ്ദീനും കവരത്തി സെക്രട്ടറി സൈതലി ബിരിയക്കലും ആരംഭിച്ച നിരാഹാര സമരം ആറുദിവസം പിന്നിടുകയാണ്. നാല് കുടുംബങ്ങള്‍ അനാഥമായ സംഭവത്തില്‍ അന്വേഷണ പുരോഗതിയോ സഹായധനമോ സംബന്ധിച്ച് ദ്വീപ് ഭരണകൂടത്തിന്റെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെന്നതും ദ്വീപില്‍ പ്രതിഷേധം ശക്തമാകുമ്പോഴും എംപിയോ ദ്വീപ് അഡ്മിനിസ്ട്രേറ്ററോ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നതുമാണ് നിരാഹാര സമരം നടത്താന്‍ കാരണം.