കാസര്‍കോട്: കാമുകനൊപ്പം പോവുന്നതിനായി തന്നെയും മകേനേയും തട്ടിക്കൊണ്ടുപോയെന്ന് ഭര്‍ത്താവിനേയും നാട്ടുകാരേയും വിശ്വസിപ്പിക്കാന്‍ യുവതി നടത്തിയ തട്ടിക്കൊണ്ട് പോവല് നാടകത്തെ അതി വിദഗ്ധമായിട്ടായിരുന്നു പോലീസ് പൊളിച്ചടുക്കിയത്. ഒളിച്ചോടാന്‍ സിനിമാ രീതി സ്വീകരിച്ച ഭര്‍തൃമതിയായ യുവതിയെ ഏറ്റെടുക്കാന്‍ ഭര്‍ത്താവോ ബന്ധുക്കളോ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇവരെ ഒടുവില്‍ പോലീസ് തന്നെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) രണ്ടര വയസുള്ള മകന് എന്നിവരെയാണ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കാസര്‍കോട് പരവനടുക്കത്തുള്ള മഹിളാ മന്ദിരത്തിലേക്ക് രാത്രിയോടെ മാറ്റിയത്. കുട്ടിയുടെ പ്രായം കണക്കിലെടുത്താണ് കുഞ്ഞിനെ പിതാവ് മനുവിന് കൈമാറാതെ മാതാവിന്റെ പരിചരണത്തിനായി വിട്ടത്.
മീനുവിനെ തട്ടിക്കൊണ്ടു പോയതായി പറയപ്പെടുന്ന ചെറുപുഴ പ്രാപൊയിലിലെ ബിനുവിനെ(26)കോടതി അയാളുടെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. സിനിമാരീതിയില്‍ ഒളിച്ചോട്ടം നടത്തിയ ബിനുവിനെയും മീനുവിനെയും കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് കണ്ടെത്തിയത്.
ചിറ്റാരിക്കാല്‍ പോലീസ് നാട്ടിലെത്തിച്ച ഇരുവരെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മനുവിന്റെ പരാതിയില്‍ നിലവില്‍ തട്ടിക്കൊണ്ടു പോകലിന് മാത്രമാണ് ബിനുവിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ബിനുവിനെതിരെയുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാവുകയെന്നും പോലീസിനെ കമ്പളിപ്പിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തേക്കുമെന്നും കേസന്വേഷിക്കുന്ന ചിറ്റാരിക്കാല്‍ എസ്ഐ രഞ്ജിത് രവീന്ദ്രന് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പത്തുമണിമുതലാണ് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളടുകത്തു സിനിമാ രീതിയെ വെല്ലുന്ന ഒളിച്ചോട്ടം അരങ്ങേറിയത്. മാലോത്തെ മെക്കാനിക്കായ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കാമുകന് ബിനുവിന്റെ കൂടെ ഒളിച്ചോടിയ സംഭവം ഒരുനാടിനെ മൊത്തമാണ് മുള്‍മുനയില്‍ നിര്‍ത്തിയത്.
രാവിലെ പത്തുമണിക്ക് കാറിലെത്തിയ അക്രമിസംഘം മനുവിന്റെ ഭാര്യയെയും മകനെയും തട്ടി കൊണ്ട് പോയി എന്നാണ് ചിറ്റാരിക്കാല്‍ പൊലീസിന് ആദ്യം കിട്ടിയ പരാതി.വിവരം അറിഞ്ഞയുടന്‍ മനുവിന്റെ വീട്ടിലെത്തിയ പൊലീസ് കണ്ടത് ഒരു സംഘര്‍ഷം കഴിഞ്ഞ് നിലയില്‍ അലങ്കോലമായി കിടക്കുന്ന വീടാണ്. വീട്ടിനുള്ളില്‍ ചോരത്തുള്ളികള്‍ കണ്ടെത്തുകയും മുറിവേറ്റ നിലയില്‍ മീനുവിന്റെ ഫോട്ടോ കണ്ടെടുക്കുകയും ചെയ്തതോടെ പോലീസ് ദ്രുതഗതിയില്‍ നടപടികളാരാംഭിച്ചു.
ചിറ്റാരിക്കാല്‍ എസ്ഐ രഞ്ജിത് രവീന്ദ്രന് ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ക്ക് വിവരം നല്കി. പോലീസ് കാണാതായവര്‍ക്കായി ഉത്തരമലബാറിലാകെ തിരച്ചിലാരംഭിച്ചു. ജില്ലാ അതിര്‍ത്തികളിലും റെയില്‍വേസ്റ്റേഷനും ബസ് സ്റ്റാന്‍ഡും അടക്കമുള്ള സ്ഥലങ്ങളിലും മീനുവിനായി തിരച്ചില്‍ തുടങ്ങി. കണ്ണൂരില്‍ നിന്നും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും മനുവിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചു. ഇതിനിടെയിലാണ് ഉച്ചയോടെ കോഴിക്കോട് വച്ചു പോലീസ് ഒളിച്ചോടിയവരെ കണ്ടെത്തുന്നതും കഥ കീഴ്മേല്‍ മറിയുന്നതും.
മനുവിന്റെ ഭാര്യ മീനുവിന് ചെറുപുഴ പ്രാപൊയിലിലെ ബിനു എന്നയുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ഫോണിലും എന്നും ബന്ധപെടാറുണ്ട്. ഈ അടുപ്പമാണ് ഒളിച്ചോടി പോവുന്നതിലേക്ക് നയിച്ചത്. എന്നാല്‍ മൂന്ന് വയസുള്ള കുഞ്ഞുമായി മറ്റൊരാളുടെ കൂടെ ഒളിച്ചോടി എന്ന പേര് ദോഷം വാങ്ങാന്‍ മീനു തയ്യാറായിരുന്നില്ല. അതൊഴിവാക്കാന് വേണ്ടിയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകം ആസൂത്രണം ചെയ്തത്.
വീട്ടില്‍ പിടിവലി നടന്നു എന്നുകാണിക്കാന് വസ്ത്രങ്ങളും ഭക്ഷണവും മീനു വാരി വലിച്ചിട്ടു. ചോരപ്പാടുകള്‍ കാണിക്കാനായി കുങ്കുമം വെള്ളത്തില്‍ കലക്കി വീട്ടിലെ മുറിക്കുള്ളില്‍ തളിക്കുകയും ചെയ്തു. കുറച്ചു കുങ്കുമം കൊണ്ട് കഴുത്തില്‍ കത്തികൊണ്ടുള്ള മുറിപ്പാടും സൃഷ്ടിച്ചു. ഈഫോട്ടോയാണ് ഭര്‍ത്താവായ മനുവിന് അയച്ചുകൊടുത്തത്.
കോട്ടയം സ്വദേശിനിയായ മീനു മൂന്ന് വര്‍ഷം മുന്‍പാണ് മനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം കാസര്‍ഗോഡ് എത്തിയ മീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെചാണ്പ്രാപൊയിലിലെ ബിനുവുമായി അടുപ്പത്തിലായതും പിന്നീട് തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തി ഒളിച്ചോടിയതും.