ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു.
ചോര നീരാക്കി സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണ്.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു നാട് ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തില്‍പ്പെട്ടു.
എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി നടത്തിയ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്ക്കും നമുക്ക് ബിഗ് സല്യൂട്ട് നല്‍കാം.
ഇവിടെ നിലനില്‍ക്കുന്ന മാനവികതയും അതിന്റെ അടിത്തറയില്‍ രൂപപ്പെട്ടുവന്ന ഐക്യവുമാണ് ഇത്തരമൊരു മഹാദുരന്തത്തെ മറികടക്കുന്നതിനുള്ള നമ്മുടെ കരുത്ത്. ലോകത്തെമ്പാടുമുള്ള ജനത ഇതുമായി ഐക്യപ്പെട്ടുനില്ക്കുന്നതിന് പ്രചോദനമായി നില്ക്കുന്ന സുപ്രധാനമായ ഘടകങ്ങളിലൊന്ന് ഒറ്റക്കെട്ടായുള്ള നമ്മുടെ സമീപനമാണ്.
അതിനെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനും നാട് നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കുവാനുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഇവിടെ ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ദുരന്തഘട്ടത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ് ഈ സഭയിലെ അംഗങ്ങള്‍. അതിന് കക്ഷിഭേദമുണ്ടായിരുന്നില്ല. രക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചണിനിരന്നു.
അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രക്ഷാപ്രവര്‍ത്തനഘട്ടത്തില്‍ സര്‍ക്കാരിന് ഏറെ സഹായകമായിരുന്നു. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനും ഇത്തരത്തിലുള്ള ക്രിയാത്മകമായ ഇടപെടലാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 483 പേര് മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. 14 പേരെ കാണാതായി. 16 ലക്ഷം പേര് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. നിലവില്‍ 305 ക്യാമ്പുകളില്‍ 59296 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 730 കോടിയാണ്. എവിടെ നിന്ന് സഹായം ലഭിച്ചാലും സ്വീകരിക്കും. വിദേശത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചു. മാസശമ്പളം നല്കാന് തയ്യാറായി പലരും മുന്നോട്ടുവന്നു. ഓരോ മലയാളിയും കഴിയുന്നത് സംഭാവന നല്കി. എല്ലാവരുടെയും പിന്തുണ സംസ്ഥാനത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.