തിരൂർ : സ്കൂൾ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് അറസ്റ്റിൽ. തിരൂർ പോലീസ് ആണ് ബിജെപി തൃപ്രങ്ങോട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ തൃപ്രങ്ങോട് സ്വദേശി പഴംതോട്ടിൽ ബാലകൃഷ്ണനെ(50) അറസ്റ്റ് ചെയ്തത്.
ഏഴാം ക്ലാസുകാരനായ സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂൺ മാസത്തിലാണ് പ്രതി വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയത്.
അത്യന്തം അവശനായ വിദ്യാർഥിയുടെ മാനസിക നിലയിൽ മാറ്റം വന്നതോടെ അധ്യാപകർ ചോദിച്ചു അറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. ശേഷം, ചൈൽഡ് ലൈനിന് വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിലെത്തി കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കി.
തുടർന്നാണ് ലൈംഗിക അതിക്രമ വിവരം പുറത്തായത്. സ്കൂൾ അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കേസിനെ തുടർന്ന് ഉന്നത ബിജെപി നേതാക്കൾ കേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് തൃപ്രങ്ങോട് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തിരൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.