തിരുവനന്തപുരം: ഓണം ആഘോഷമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് ഇനി ആശങ്കവേണ്ട. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപവീതം അടുത്ത ആഴ്ച വിതരണം തുടങ്ങും.
2100 കോടി രൂപ 57 ലക്ഷം പേർക്കായി വിതരണം ചെയ്യു. കൂടാതെ, 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് 22ന് വിതരണം തുടങ്ങും. ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞതവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസും ഇത്തവണയും ഉറപ്പാക്കും.
മുൻവർഷം 34,240 രൂപവരെ ശമ്പളമുള്ളവർക്ക് 4000 രൂപ ബോണസും മറ്റുള്ളവർക്ക് ആയിരംമുതൽ 2750 രൂപവരെ ഉത്സവബത്തയും ലഭിച്ചിരുന്നു. 15,000 രൂപവരെ അഡ്വാൻസും നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം മിനിമം 8.33 ശതമാനം ബോണസ് നൽകും. 24,000 രൂപവരെ ശമ്പളമുള്ളവർക്കാണ് അർഹത. മറ്റുള്ളവർക്ക് കഴിഞ്ഞവർഷം 2750 രൂപ ഉത്സവബത്ത ലഭിച്ചു. ദിവസവേതനക്കാർക്ക് 1210 രൂപയും.
also read- മകന് നേരെ കത്തി വീശി സ്വകാര്യ ബസ് ജീവനക്കാര്‍, തര്‍ക്കം കണ്ട് കുഴഞ്ഞുവീണ് മരിച്ച് പിതാവ്
കൺസ്യൂമർഫെഡിന്റെ 1600 ഓണച്ചന്ത 29 മുതൽ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയിലും മറ്റിനങ്ങൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. മിൽമ ഓണം സ്പെഷ്യൽ കിറ്റും ആവശ്യത്തിന് പാലും പാലുൽപ്പന്നങ്ങളും ഉറപ്പാക്കും.
സപ്ലൈകോ ഓണച്ചന്തകൾ 27 മുതലാണ്. ജില്ലാ ചന്തകളും അന്നുതന്നെ തുറക്കും. എറണാകുളത്തും കോഴിക്കോട്ടും മെട്രോ ഫെയറുമുണ്ട്. 140 നിയോജക മണ്ഡലത്തിലും സെപ്തംബർ ഒന്നിന് ചന്ത തുടങ്ങും. എല്ലാ മേളയും ആറുവരെയാണ്. 1000 മുതൽ 1200 രൂപവരെയുള്ള പ്രത്യേക ഓണക്കിറ്റും ലഭ്യമാക്കും.