കണ്ണൂർ: തളിപ്പറമ്പ് സ്വദേശിയായ ഇസ്ഹാഖ് (34) എന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ചാലാട് സ്വദേശി മഠത്തിൽ വളപ്പിൽ ഹൗസിൽ എം വി നൗഷാദ് (42 )നെയാണ് പോലീസ് പിടികൂടിയത്.
കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ പി എ ബിനു മോഹൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇസ്ഹാഖിന്റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തുടർന്നാണ് പ്രതിയെ ചാലാട് മണലിൽ നിന്ന് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയോടെയാണ് ഇസ്ഹാഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ബുധനാഴ്ച കണ്ണൂർ പഴയ സ്റ്റാൻഡിൽ വെച്ച് ഇസ്ഹാഖും പ്രതിയും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നതായി കണ്ടെത്തി. ഈ തർക്കത്തിനിടെയാണ് ഇസ്ഹാഖിന് തലക്ക് അടിയേറ്റതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. അടിപിടി ഉണ്ടായ സ്ഥലത്ത് വെച്ചു തന്നെ ഇസ്ഹാഖ് കുഴഞ്ഞ് വീണു.
പിന്നീട് വീട്ടിലേക്ക് ബസ് കയറി പോയെങ്കിലിം തളിപ്പറമ്പ് ചിറവക്കിലെ രാജരാജേശ്വര ക്ഷേത്ര പരിസരത്ത് വെച്ച് ഒരു കടയുടെ സമീപത്ത് ഇസ്ഹാഖ് വീണ്ടു കുഴഞ്ഞുവീണു. തുടർന്ന് ബന്ധുക്കൾ ചേർന്നാണ് ഇസഹാഖിനെ വീട്ടിൽ എത്തിച്ചത്. പിറ്റേദിവസം രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.