തിരുവനന്തപുരം: ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പ്രവാചക നിന്ദ പ്രസ്താവനയിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് കലഹങ്ങൾ ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. അവർ പ്രധാനമന്ത്രിയും മോഹൻ ഭാഗവതും പറയുന്നത് കേൾക്കണം. രാജ്യത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
മറ്റു രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പു പറയേണ്ടതില്ല. കാശ്മീർ വിഷയത്തിലടക്കം ഈ രാജ്യങ്ങളടക്കം പലതും ഇന്ത്യൻ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും ബാധിക്കാറില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
നേരത്തെ പ്രവാചക നിന്ദ പ്രസ്താവനയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ഒഐസിയുടെ നിലപാട് അനാവശ്യവും ഇടുങ്ങിയ മനഃസ്ഥിതിയുമുള്ളതാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ചിലർ നടത്തിയ വിവാദ പരാമർശം ഇന്ത്യൻ സർക്കാരിന്റെ നിലപാടല്ലെന്നും, ഒഐസി സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.