ശാസ്താംകോട്ട: ഭാര്യാപിതാവിനെയും മാതാവിനെയും കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ റിമാൻഡു ചെയ്തു. വേങ്ങ തുണ്ടിൽ തെക്കതിൽ ജയന്തി കോളനിയിൽ അക്കുവെന്ന നാസിമി(22)നെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു ദാരുണമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
നാസിമിന്റെ നവജാതശിശുവിന്റെ കണ്ണിൽ കരിയെഴുതിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഭാര്യാമാതാവിനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് മൺവെട്ടിയുടെ കൈയായി ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പുകൊണ്ട് തലയടിച്ചു പൊട്ടിച്ചു.
ആക്രമണം തടയാനെത്തിയ ഇവരുടെ ഭർത്താവിനെ പിച്ചാത്തികൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരുടെ മൂത്തമകൾക്കും മർദനമേറ്റു. ശാസ്താംകോട്ട എസ്.എച്ച്.ഒ. എ.അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എ.അനീഷ്, പ്രവീൺ പ്രകാശ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.