തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരുന്ന വിഷു ബമ്പര്‍ വിജയികളെ കണ്ടെത്തി. തമിഴ്നാട് മണവാളക്കുറിച്ചി സ്വദേശികളായ ഡോ. എ പ്രദീപ്,രമേശന് എന്നിവര്‍ക്കാണ് ഇത്തവണത്തെ വിഷു ബമ്പറടിച്ചത്. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുക കൈപ്പറ്റാന്‍ തമിഴ്നാട്ടില്‍ നിന്നും വിജയികള്‍ എത്തി.
ഇന്നാണ് രണ്ടുപേരും ടിക്കറ്റുമായി ഓഫീസില്‍ എത്തിയത്. ഈ മാസം 15ന് 5.30 മണിയോടെ സഹോദരനെ കൊണ്ടുവരാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഇരുവരും ടിക്കറ്റെടുത്തത്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍ നിന്നാണ് HB727990 എന്ന നമ്പറിലുള്ള ടിക്കറ്റ് രമേശനും, ഡോ. പ്രദീപും എടുത്തത്.
also read: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തി; നെടുമങ്ങാട് യുവാവ് അറസ്റ്റിൽ
ഇരുവരും ഭാഗ്യക്കുറികള്‍ എടുക്കുന്നത് ഒന്നിച്ചാണ്. ജോയന്റ് ബാങ്ക് അക്കൗണ്ട് എടുത്ത് സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കാനാണ് ഇരുവരുടെയും തീരുമാനം. കുടുംബത്തിന്റെ ബാധ്യതകള്‍ തീര്‍ത്ത് ബാക്കി തുക ചാരിറ്റിക്ക് നല്‍കുമെന്നും രമേശും ഡോ.പ്രദീപും അറിയിച്ചു.
10 കോടിയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. നികുതി കഴിച്ച് 6 കോടി 16 ലക്ഷം ഇരുവര്‍ക്കും ലഭിക്കുക. നറുക്കെടുപ്പ് നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് റിസല്‍ട്ട് നോക്കിയതെന്ന് രമേശന് പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത വീട്ടില്‍ ഉണ്ടായ മരണവും, നാട്ടിലെ ഉത്സവവും കാരണമാണ് സമ്മാനത്തുക കൈപ്പറ്റാന്‍ വൈകിയത്. തമിഴ്നാട് ആരോഗ്യവകുപ്പ് ഡോക്ടറാണ് എ പ്രദീപ്. നറുക്കെടുപ്പിന് അഞ്ച് ദിവസം മുന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്.