കൊല്ലം: മതപണ്ഡിതനായിരുന്ന യുവാവ് മതം ഉപേക്ഷിച്ചതിന്റെ പേരിൽ ആക്രമണത്തിന് ഇരയായതായി പരാതി. ബന്ധുക്കളും നാട്ടുകാരുമാണ് ഹുദവിയായിരുന്ന മലപ്പുറത്തെ അസ്കർ അലിയെ ആക്രമിച്ചത്. എസൻസ് സംഘടന കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജനമധ്യത്തിൽ വെച്ച് യുവാവിന് നേരെ മർദ്ദനം ഉണ്ടായത്. മൊബൈൽഫോൺ തല്ലിത്തകർക്കുകയും ബലാൽക്കാരമായി വാഹനത്തിൽ കയറ്റാനും ശ്രമിച്ചു. പോലീസ് എത്തിയാണ് യുവാവിനെ അക്രമികളിൽ നിന്നും മോചിപ്പിച്ചത്.
12 വർഷം നീണ്ട മതപഠനത്തിന് ശേഷമാണ് അസ്കർ അലിക്ക് ‘ഹുദവി’ എന്ന മതപണ്ഡിത പദവി ലഭിച്ചത്. പിന്നീട് ഇസ്ലാം മതത്തിൽ നിരവധി തെറ്റുകൾ ഉണ്ടെന്നും അതിനാൽ താൻ മതം ഉപേക്ഷിക്കുകയാണെന്നും അസ്കർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് എസൻസ് എന്ന യുക്തിവാദി സംഘടന സംഘടിപ്പിച്ച ‘ലിബറോ 22’ എന്നപരിപാടിയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു അസ്കർ അലി. എന്നാൽ, അസ്കർ മതത്തിനെതിരെ സംസാരിക്കുന്നു എന്ന് അറിഞ്ഞ ബന്ധുക്കൾ പരിപാടി സ്ഥലത്തെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ കാണാനില്ലായെന്ന് ആരോപിച്ച് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു.