പാലക്കാട്: ഒറ്റപ്പാലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുകൂടിയായ 72കാരനായ പ്രതിക്ക് 65 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. മുളത്തൂർ സ്വദേശി അപ്പുവിനാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷ വിധിച്ചത്.
പിഴത്തുകയായ രണ്ടുലക്ഷം രൂപ അതിജീവിതയുടെ കുടുംബത്തിന് നൽകാനും പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് പെൺകുട്ടിക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷാ വിജയകുമാറാണ് ഹാജരായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.
2020ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ബന്ധുകൂടിയായ പ്രതി അപ്പു വീട്ടിലെ അടുക്കളയിൽ വെച്ച് എട്ട് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് അന്വേഷണം പൂർത്തീകരിച്ചത്.