നെടുങ്കണ്ടം: ചുട്ടുപൊള്ളുന്ന വെയിലില്‍ അമ്മയ്ക്കൊപ്പം ആക്രി പെറുക്കാനെത്തിയ കുരുന്നിന് അപ്രതീക്ഷിതമായി സമ്മാനവുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസ് ജീവനക്കാര്‍. കുഞ്ഞുകാലുകള്‍ ചൂടില്‍ പൊള്ളാതിരിക്കാന്‍ ചെരിപ്പും തുടര്‍വിദ്യാഭ്യാസത്തിനായുള്ള സഹായവുമായിരുന്നു ജീവനക്കാരുടെ സമ്മാനം.
ഇന്നലെ ഉടുമ്പന്‍ചോലയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സന്തോഷ് അമ്മ രാജേശ്വരിക്കൊപ്പം ആക്രിപെറുക്കി വില്പന നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസ് ജീവനക്കാര്‍ ഉടുമ്പന്‍ചോലയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് പഞ്ചായത്തിന് സമീപത്ത് നിന്നും പഴയ ചാക്കുകളും ആക്രി സാധനങ്ങളും പെറുക്കുന്ന സന്തോഷിനെ കാണുന്നത്.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ സന്തോഷിന്റെ ആഗ്രഹം ഒന്ന് മാത്രം ഒരു വള്ളിച്ചെരിപ്പ്. അങ്ങനെ ഉദ്യോഗസ്ഥര്‍ സന്തോഷിനെ വിളിച്ച് സമീപത്തെ കടയില്‍ നിന്നും വാങ്ങി നല്കിയ വള്ളിച്ചെരിപ്പ് ഇട്ടതോടെ ഏഴാം ക്ലാസുകാരന് ചെരിപ്പ് കാണിക്കാന്‍ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി.
അമ്മ രാജേശ്വരിയെ സഹായിക്കാനാണ് സന്തോഷ് ക്ലാസില്ലാത്ത സമയം ആക്രിസാധനങ്ങള്‍ പെറുക്കാനായി വരുന്നത്. വെയിലാണേലും മഴയാണേലും സന്തോഷ് പഠിപ്പിന് ശേഷം അമ്മയെ സഹായിക്കാന്‍ ഓടിയെത്തും.
അഞ്ചംഗ കുടുംബത്തിന്റെ ജീവിത പ്രതിസന്ധി മനസ്സിലായതോടെ സന്തോഷിന്റെ ഉപരിപഠനത്തിന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം.ജി.ഗീത, ജോമറ്റ് ജോര്‍ജ്, കിരണ്‍ കെ പൗലോസ് എന്നിവര്‍ ചേര്‍ന്ന് നടപടി തുടങ്ങി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്തോഷിനെ മൈനര്‍ സിറ്റിയിലെ വീട്ടില്‍ എത്തിച്ച ശേഷം കുടുംബത്തിന്റെ വിവരങ്ങളും ശേഖരിച്ചു. പഠിപ്പിക്കാനായി മാര്‍ഗമില്ലാത്തതിനാല്‍ എവിടെയെങ്കിലും നിര്‍ത്തി സന്തോഷിനെയും സഹോദരനെയും പഠിപ്പിക്കണമെന്നു രാജേശ്വരി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇതോടെ സന്തോഷിനെയും, സഹോദരന് ഹരിയെയും ഏറ്റെടുത്ത് പഠിപ്പിക്കാനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസ് തീരുമാനിച്ചു.പിതാവായ വേലായുധന് ഹൃദ്രോഗിയായതോടെ വീട്ടില്‍ വിശ്രമത്തിലാണ്.