പട്ടാമ്പി: കാണാതായ യുവതിയെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് സ്ഥിരീകരിച്ചു. യുവതിയുടേത് മുങ്ങിമരണമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൈപ്പത്തി അറ്റനിലയിൽ കണ്ടെത്തിയത് തെരുവുനായയുടെ കടിയേറ്റാകാമെന്നാണ് നിഗമനം.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഗുരുവായൂർ കാരക്കാട് കുറുവങ്ങാട്ടിൽ വീട്ടിൽ ഹരിതയെ (28) പട്ടാമ്പി പാലത്തിനുസമീപത്തായി ഭാരതപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയ നിലയിലായിരുന്നു. ഇതോടെ കൊലപാതകമാണെന്ന സംശയവും ഉയർന്നിരുന്നു. തൃത്താല സ്റ്റേഷൻ ഹൗസ് ഓഫീസർ സി വിജയകുമാർ, പേരാമംഗലം പോലീസ് ഇൻസ്പെക്ടർ വി അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകൾ കടിച്ചുപറിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കളും പോലീസും പറയുന്നു. ഇവർ അസുഖത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് കണ്ടെത്തി. അതേസമയം, യുവതി പട്ടാമ്പിയിൽ എങ്ങനെ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് ആറര വർഷം കഴിഞ്ഞു.
കല്ല്യാണത്തിനു ശേഷം കൈപ്പറമ്പ് പോണോരിലെ ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചു വന്നത്. ഇവരുടെ വീട്ടിൽനിന്ന് പട്ടാമ്പി ഭാഗത്തേക്ക് നേരിട്ടുള്ള ബസ് സർവീസുകളുണ്ട്. ഏതെങ്കിലും ബസിൽ കയറി പട്ടാമ്പിയിലെത്തിയതാകാമെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങളൾക്കായി പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി.