പാലക്കാട്: കുഴൽമന്ദത്ത് രണ്ടു യുവാക്കൾ കെഎസ്ആർടിസി ബസ്സിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യാകുറ്റം ചുമത്തി. ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തിയത്. കാവശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് സ്വദേശി സബിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിനിടയാക്കിയ ഡ്രൈവർക്കെതിരെ നിസാര വകുപ്പ് ചുമത്തി കേസെടുത്തതിൽ യുവാക്കളുടെ ബന്ധുക്കൾ എസ്പിക്കു പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്. ലോറിയെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നു വിഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.
ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ ബസ് തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ, ലോറിയിൽ തട്ടിയശേഷം തിരികെ ബസിനടിയിൽപെട്ടാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടമുണ്ടാക്കിയത്. ബോധപൂർവം കെഎസ്ആർടിസി ഡ്രൈവർ ബൈക്ക് യാത്രികരെ ഇടിച്ചിട്ടെന്ന ബസിലുണ്ടായിരുന്നവരുടെ മൊഴി പൊലീസ് ഗൗരവമായെടുത്തില്ല തുടങ്ങിയ പരാതികളും മരിച്ചവരുടെ ബന്ധുക്കൾ ഉയർത്തിയിരുന്നു.