കൊച്ചി: മുത്തശ്ശിയുടെ ആൺസുഹൃത്ത് ഹോട്ടലിൽ വെച്ച് വെള്ളത്തിൽ മുക്കിക്കൊന്ന ഒന്നര വയസുകാരിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കറുകുറ്റി സെന്റ് ഫ്രാൻസിസ് സേവ്യർ ഫെറോന പള്ളിയിൽ വൈകുന്നേരം 6.15 ഓടെയായിരുന്നു ചടങ്ങുകൾ. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിട്ടുണ്ട്. തുടർന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തിൽ വിട്ടു.
ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും ആൺസുഹൃത്തും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിൽ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്തായിരുന്നു. സ്ത്രീയുടെ മകൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവർ ജീവനക്കാരോട് പറഞ്ഞു. ഉടൻതന്നെ കുഞ്ഞിനെ മുറിയിൽനിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി.
പിന്നാലെ ഇവർക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ ആൺസുഹൃത്തായ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ മുത്തശ്ശി പുറത്തുപോയ സമയത്ത് ഹോട്ടൽമുറിയിൽ വെച്ച് കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.