തിരുവനന്തപുരം:വെമ്പായത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കോടതി ജീവനക്കാർ ഉൾപ്പെടുന്ന സംഘത്തെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. അച്ഛനും മകളും യാത്രചെയ്ത ബൈക്ക് ഇടിച്ചിട്ട ശേഷം നിർത്താതെ പോയതോടെയാണ് നാട്ടുകാർ കാർ പിന്തുടർന്ന് തടഞ്ഞത്.
രാത്രി 8.30ഓടെ വെമ്പായം ജംഗ്ഷനിൽ ബൈക്കിൽ പോവുകയായിരുന്ന അച്ഛനെയും മകളെയും ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറാണ് നാട്ടുകാർ പിന്തുടർന്ന് തടഞ്ഞത്. ഇതിനിടെ, നാട്ടുകാർ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞ സംഘം അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഭീതിപടർത്തി. വാഹനത്തിലുണ്ടായിരുന്ന മദ്യകുപ്പികൾ വാഹനത്തിലിരുന്ന് മദ്യപിച്ച സംഘം റോഡിലേക്ക് വലിച്ചെറിഞ്ഞു. തിരുവനന്തപുരം ജില്ലാ കോടതിയിലെ ജീവനക്കാരൻ ടി.സുരേഷ് കുമാർ, ഗോപകുമാർ, ശശികുമാർ, പ്രഭകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റു മൂന്നുപേരും കോടതി ജീവനക്കാരാണെന്നാണ് വിവരം.
വാഹനം തടഞ്ഞുനിർത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. കോടതി ജീവനക്കാരാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനവും പിടിച്ചെടുത്തു. അപകടത്തിൽപ്പെട്ട പരിക്കേറ്റ വെമ്പായം സ്വദേശികളായ പ്രേം ലാലിനെയും മകൾ ആരതിലാലിനെയും കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.