തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദർശനത്തിന് എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. നിർദേശത്തിൽ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചെങ്കിലും പൂർണമായും സഹകരിക്കാമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.
ഉത്സവം അഞ്ചാം ദിനത്തിലേക്കു കടക്കുമ്പോൾ ഭക്തി ലഹരിയിലാണ് ആറ്റുകാൽ ക്ഷേത്ര പരിസരം. കോവിഡ് ചട്ടങ്ങൾ പാലിച്ച് തിരക്കു നിയന്ത്രിച്ചാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൊങ്കാല ദർശിക്കാൻ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. അല്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായതിന്റെ രേഖ നിർബന്ധമാണ്.
വൊളന്റിയർമാർക്കും ഈ നിർദേശം ബാധകമാണ്. പരമാവധി 1500 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൊങ്കാല വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. പൊതുനിരത്തിലും പൊതുവിടങ്ങളിലും പൊങ്കാല ഇടാൻ അനുവദിക്കില്ല. അതേസമയം, രോഗലക്ഷണങ്ങളുള്ളവർക്ക് ക്ഷേത്ര ദർശനത്തിനും അനുമതിയില്ല.