തിരുവനന്തപുരം: വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ബോട്ട് തകര്‍ന്ന് മൂന്നു ദിവസം നടുക്കടലില്‍ തടികഷ്ണത്തില്‍ ജീവന് നിലനിര്‍ത്തിയ ജോസഫ് എന്ന മത്സ്യതൊഴിലാളി സംസ്ഥാനത്തെ നടുക്കിയ പ്രളയകെടുതിയില്‍ നിന്ന് രക്ഷിച്ചത് 470 ജീവനുകള്‍. പ്രളയം ഏറെ ഭീതി പടര്‍ത്തിയ ചെങ്ങന്നൂരിലാണ് കച്ചമുറുക്കി ജോസഫ് രക്ഷാദൗത്യത്തിന് ഇറങ്ങിയത്.
കഴുത്തറ്റം വെള്ളത്തില്‍ നിന്നവരെ ചുമലില്‍ താങ്ങിയെടുത്താണ് ജോസഫ് നീന്തി ബോട്ടിലെത്തിച്ചത്. ചെങ്ങന്നൂര്‍ വെണ്മണി പഞ്ചായത്തില്‍ പ്രളയത്തില്‍ കുടുങ്ങിയവരെല്ലാം ക്യാമ്പിലെത്തിയെന്ന് ഉറപ്പാക്കിയ ശേഷം ജോസഫ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. കടല്ത്തിരകളെപോലും തോല്‍പ്പിക്കുന്ന കുത്തൊഴുക്കായിരുന്നു പ്രളയ ജലത്തിന്.
വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ കൂട്ടാളികളായ ബാബുവും ദാസനുമായി ചേര്‍ന്ന് മുങ്ങിയ ഇരുനിലവീടുകളുടെ മുകളിലേക്ക് ജോസഫ് നീന്തിയെത്തി. വിസില്‍ നീട്ടി വിളിച്ചാണ് പ്രളയമേഖലകളിലൂടെ നീന്തിയത്. വിസില്‍ കേട്ട് സ്ത്രീകളും കുട്ടികളും ജീവനുവേണ്ടി അലറിക്കരഞ്ഞു. എങ്ങും ദൈന്യമായ നോട്ടങ്ങള്‍. കഴുത്തുവരെ വെള്ളത്തില്‍ നിന്നവരെ ഓരോരുത്തരെയായി ബോട്ടിലെത്തിച്ചു. ക്ഷീണിച്ച് തളര്‍ന്ന് വെള്ളത്തിന് വേണ്ടി യാചിക്കുകയായിരുന്നു മിക്കവരും. ബിസ്കറ്റ് നല്കിയപ്പോള് അവരുടെ ആര്‍ത്തി കണ്ട് കണ്ണുകള്‍ നിറഞ്ഞ നിമിഷമായിരുന്നുവെന്ന് ജോസഫ് പറയുന്നു.
കൊടുംതണുപ്പിലും കുത്തൊഴുക്കിലും തളരാതെ രണ്ടുദിവസത്തോളം രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ആഹാരം കിട്ടാതായതോടെ ശരീരവും തളര്‍ന്നു. നീന്താന്‍ കഴിയാതായി. രക്ഷാപ്രവര്‍ത്തനം മതിയാക്കാന്‍ ഒരുങ്ങിയപ്പോഴെല്ലാം ജീവനുവേണ്ടിയുള്ള നിലവിളി കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. തളര്‍ച്ചകള്‍ മറന്ന് വീണ്ടും രക്ഷാ ദൗത്യം തുടര്‍ന്നു.