കൊച്ചി: നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർതൃമാതാപിതാക്കൾക്കു പിന്നാലെ ഭർത്താവ് മുഹമ്മദ് സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് മൊഫിയ പർവീൺ ജീവനൊടുക്കിയത്. 2021 നവംബർ 23-നായിരുന്നു സംഭവം.
ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരേ ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെയായിരുന്നു മൊഫിയ ജീവനൊടുക്കിയത്. കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരും കേസിലെ പ്രതിപ്പട്ടികയിലുള്ളവരാണ്. മൊഫിയ പർവീൺ കേസിൽ അടുത്തിടെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ കുറ്റപത്രത്തിൽ ആലുവ സി.ഐ.യായിരുന്ന സുധീറിനെക്കുറിച്ച് പരാമർശമില്ലാത്തത് കുടുംബത്തിന്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിലടക്കം സുധീറിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. എന്നാൽ പോലീസ് നൽകിയ കുറ്റപത്രത്തിൽ സി.ഐ.യെയുടെ പങ്കിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല.