കോഴിക്കോട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ ദാരുണമായി കൊല്ലപ്പെട്ട മധുവിന്റെ കേസ് പരിഗണിച്ചപ്പോൾ വാദിക്കാൻ ആരുമില്ല. കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചു. മണ്ണാർക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി.ടി. രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്.
കോവിഡ് തീവ്രവ്യാപനം; ഇനിയൊരു ലോക്ക്ഡൗണ്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി
ഇതേത്തുടർന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റുകയായിരുന്നു. 2018 ഫെബ്രുവരി 22നാണ് കേരള മനഃസാക്ഷിയെ ഞെട്ടിപ്പിച്ച കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആളുകൾ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. അവശനിലയിലായ മധു പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മധുവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോൾ ജാമ്യത്തിലാണ്.