കൊച്ചി: പ്രളയം സംസ്ഥാനത്തെ തൂത്തെറിഞ്ഞുവെങ്കിലും ജാതിയുടെ മതില്‍കെട്ടുകളും കൂടി തകര്‍ത്തെറിഞ്ഞാണ് വെള്ളം ഇറങ്ങിയത്. നിലനിന്നിരുന്ന ജാതിയും മതവും രാഷ്ട്രീയവും ഒരു കെടുതി വന്ന നിമിഷം മറന്ന് മലയാളി ജനത ഒറ്റക്കെട്ടായി. ഈ നിലപാടാണ് കേരളത്തിന്റെ ആയുസും, ബലവും. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റിടങ്ങലില്‍ നിന്നു മതസൗഹാര്‍ദത്തിന്റെ നേര്‍കാഴ്ചകളാണ് തെളിയുന്നത്. അത്തരത്തിലൊരു കാഴ്ചയാണ് കാക്കനാട് നിന്നും വരുന്നത്. ക്രിസ്തുമത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് കുഴിക്കാട്ടുമൂല ജുമാമസ്ജിദിലെ റിലീഫ് ക്യാമ്പ്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘ഈ മതസൗഹാര്‍ദ്ദം എന്നും നിലനില്ക്കട്ടെ’യെന്നു പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. കേരളത്തിലെ പല പള്ളികളും മദ്രസകളും ദുരിതബാധിതര്‍ക്കായി തുറന്നുനല്‍കിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ചാലിയാറിലെ നമ്പൂരിപ്പൊടി മസ്ജിദുനൂര്‍ പള്ളി പ്രളയബാധിതര്ക്കായ അനേകം കുടുംബങ്ങള്‍ക്ക് അഭയമൊരുക്കിയിരുന്നു. മതില്‍മൂലയിലെ ദുരന്തബാധിത മേഖലകളില്‍ നിന്നെത്തിയ 17 കുടുംബങ്ങള്‍ക്കാണ് ഈ ആരാധനാലയം അഭയകേന്ദ്രമായത്. 28 സ്ത്രീകളും 28 പുരുഷന്മാരും 15 കുട്ടികളുമടക്കം 71 പേരാണ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ വിവിധ മുസ്ലിം സംഘടനകള്‍ സജീവമായി രംഗത്തുവന്നിട്ടുണ്ട്. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളിയില്‍ വച്ചു പരമാവധി പണം പിരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.