തൃശ്ശൂർ: മൊബൈൽ ഫോണിന് തകരാറായതിനെ തുടർന്ന് ഫോൺ വാങ്ങി വെച്ച് മടക്കി നൽകാതിരുന്ന സംഭവത്തിൽ പരാതിക്കാരന് കോടതിയുടെ അനുകൂല വിധി. മാന്ദാമംഗലം സ്വദേശി നെല്ലിക്കാമലയിൽ വീട്ടിൽ ജിബിൻ എൻ യു ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധിയെത്തിയത്.
തൃശൂർ കൂർക്കഞ്ചേരിയിലെ ഏക്സസ് ഇലക്ട്രോണിക്സ് ഉടമ, ഡൽഹിയിലെ സോണി ഇന്ത്യാ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെയാണ് ജിബിൻ ഹർജി ഫയൽ ചെയ്തത്. ജിബിൻ തൃശൂരിലെ സതേൺ സ്മാർട്ട് ടച്ചിൽ നിന്ന് 27000 രൂപ നൽകി ഫോൺ വാങ്ങി. ഫോണിന്റെ സിം പ്രവർത്തനക്ഷമമാകാതായതോടെ ഫോൺ വാങ്ങിയ കടയെ സമീപിച്ചു.
ഭാവി മരുമകന് വേണ്ടി 365 തരം വിഭവങ്ങൾ ഒരുക്കി അമ്മായിയമ്മ; തരംഗമായി വീഡിയോ
സതേൺ സ്മാർട്ട് ടച്ചിൽ പരാതിപ്പെട്ടപ്പോൾ സർവ്വീസ് സെന്ററായ ഏക്സസ് ഇലക്ട്രോണിക്സിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. എന്നാൽ ഫോൺ വാങ്ങി വെച്ച ഏക്സസ് ഇലക്ട്രാണിക്സ് തകരാർ പരിഹരിച്ച് ഫോൺ തിരിച്ച് നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.
ഫോണിന്റെ തകരാറുകൾ ഹർജിക്കാരന്റെ പക്കൽ നിന്ന് സംഭവിച്ചതാണെന്നും റിപ്പയറിങ്ങിനാവശ്യപ്പെട്ട 10380 രൂപ ജിബിൻ കൊടുത്തില്ലെന്നുമായിരുന്നു എതിർ കക്ഷികളുടെ വാദം. ഫോണിന്റെ തകരാറുകൾ ഹർജിക്കാരന്റെ പക്കൽ നിന്ന് സംഭവിച്ചതാണെന്ന് സാധൂകരിക്കുവാനുള്ള തെളിവുകൾ ഹാജരാക്കുകയോ ഫോൺ കോടതി മുമ്പാകെ ഹാജരാക്കുകയോ എതിർ കക്ഷികൾ ചെയ്തില്ല.
ഹർജി പരിഗണിച്ച തൃശൂർ ഉപഭോക്തൃകോടതി, ഫോണിന്റെ നിർമ്മാതാവായ സോണി ഇന്ത്യാ ലിമിറ്റഡിനോട് ഫോണിന്റെ വിലയായ 27000 രൂപ നൽകുവാനും സർവ്വീസ് സെന്ററായ ഏക്സസ് ഇലക്ട്രോണിക്സ്, സോണി ഇന്ത്യാ ലിമിറ്റഡ് എന്നിവരോട് 3000 രൂപ വീതം നഷ്ട പരിഹാരം നൽകുവാനും ഉത്തരവിടുകയായിരുന്നു.