കണ്ണൂർ: വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിധിയിൽ കൊടുവള്ളി ഭാഗത്താണ് സനലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് ഭാര്യ നിജിത, മകൾ അളകനന്ദ (12) എന്നവർക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതമായി പരിക്കേറ്റ ഇവർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അമ്പലവയൽ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കറ്റ നിലയിൽ കണ്ടത്. അപ്പോഴേക്കും സനൽ ബൈക്കിൽ രക്ഷപെട്ടിരുന്നു. ഏറെനാളായി നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പോലീസിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.