കൊച്ചി: നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചന നടത്തിയ സംഭവത്തിലും തെളിവിനായി വീട്ടിലും നിർമാണക്കമ്പനിയിലും നടത്തിയ മണിക്കൂറുകൾ നീണ്ട പോലീസ് പരിശോധനകൾക്ക് തൊട്ടുപിന്നാലെ നടൻ ദിലീപ് എത്തിയത് കൊച്ചിയിലെ ബ്യൂട്ടി സലൂണിൽ. വീട്ടിലെ പരിശോധനയിലും ഭീഷണിക്കേസിലും പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാതെയാണ് ദിലീപ് സലൂണിലെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദിലീപിൻറെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധന നടത്തിയത്. മണിക്കൂറുകൾക്ക് ശേഷം, രാത്രി 7 നാണ് പരിശോധന അവസാനിപ്പിക്കാനായത്. ക്രൈംബ്രാഞ്ച് സംഘം വീട്ടിൽനിന്ന് മടങ്ങി ഒരു മണിക്കൂറിനുള്ളിൽ ദിലീപ് കൊച്ചിയിലേക്ക് പോവുകയായിരുന്നു.
സ്വന്തം വാഹനത്തിൽ മറ്റ് രണ്ടുപേർക്കൊപ്പമായിരുന്നു യാത്ര. രാവിലെ മുതൽ പോലീസ് പരിശോധന നടന്ന ചിറ്റൂർ റോഡിലെ പ്രൊഡക്ഷൻ കമ്പനിയിലേക്കാണെന്ന് കരുതിയെങ്കിലും യാത്ര അങ്ങോട്ടേക്ക് ആയിരുന്നില്ല. കലൂർ സ്റ്റേഡിയം വഴി കതൃക്കടവിലെ ബ്യൂട്ടി സലൂണിലേക്കാണ് പോയത്. കൂടെയുണ്ടായിരുന്ന ആൾ അകത്തുപോയി സംസാരിച്ച ശേഷം ദിലീപ് സലൂണിലേക്ക് പോവുകയായിരുന്നു. ഒന്നര മണിക്കൂറിനുശേഷമാണ് നടൻ വീട്ടിലേയ്ക്ക് മടങ്ങിയത്.