കൊച്ചി: പോളണ്ടിൽ വെയർഹൗസ് വർക്കർ ആയി ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ 49 കാരൻ അറസ്റ്റിൽ. ആലുവ തോട്ടാട്ടുകര കടവിൽ സന്തോഷ് ജോസഫ് ആണ് പിടിയിലായത്. എറണാകുളത്ത് കോമ്പാറയിൽ സാൻജോസ് ഇന്റർനാഷനൽ എന്ന പേരിൽ നടത്തിയിരുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തി വന്നത്.
സാൻജോസ് ഇന്റർനാഷനൽ എന്ന കമ്പനി വിദേശത്തു ജോലി എന്ന പേരിൽ ഓൺലൈൻ വഴി പരസ്യം നൽകിയിരുന്നു. ഈ പരസ്യം കണ്ടു വന്നവരായിരുന്നു തട്ടിപ്പിന് ഇരയായത്. പോളണ്ടിൽ പോകുന്നതിന് 4,25,000 രൂപ വേണമെന്നും അതിന് അഡ്വാൻസായി 1,00,000 രൂപ നൽകണമെന്നുമായിരുന്നു സന്തോഷ് ആവശ്യപ്പെട്ടത്. പിന്നീട് ഒരു അവധി പറഞ്ഞു നീട്ടും. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. പരാതിക്കാരുടെ എണ്ണം കൂടിയതോടെ ഇവരുടെ ഓഫീസ് അടച്ചുപൂട്ടി. ശേഷമാണ് പോലീസ് അന്വേഷണം നടത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മംഗലാപുരത്ത് ഉണ്ടെന്നു മനസിലാക്കുകയും സ്ഥലത്തെത്തി പിടികൂടുകയുമായിരുന്നു. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കുര്യാക്കോസ്, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാർ എന്നിവരുടെ നിർദേശ പ്രകാരമായിരുന്നു അറസ്റ്റ്.