ആലപ്പുഴ: അബദ്ധത്തിൽ ട്രെയിൻ മാറിക്കയറി ആലപ്പുഴയിലെത്തിയ ഉത്തർ പ്രദേശ് സ്വദേശിനിയും മക്കളും ഒരു വർഷത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങി. യുപി ഗോരഖ്പൂർ ജർവ്വ സ്വദേശിയായ രാമ (38), മക്കൾ നന്ദിനി, അരുൺ എന്നിവരാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. വികാരനിർഭരമായ യാത്രയയപ്പാണ് വാർഡ് കൗൺസിലർ റഹിയാനത്തിന്റെ നേതൃത്വത്തിൽ നൽകിയത്.
അമ്മയെ കാണാനായി ന്യൂഡൽഹിയിലേക്കു തിരിച്ചതായിരുന്നു രാമയും മക്കളും. എന്നാൽ അബന്ധത്തിൽ ട്രെയിൻ മാറിക്കയറി ആലപ്പുഴയിലും എത്തുകയായിരുന്നു. 2021 ജനുവരി 11ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ മൂവരും സ്ഥലവും ഭാഷയുമറിയാതെ വിഷമിച്ചു. ഒടുവിൽ വാടക്കനാൽ വാർഡ് കൗൺസിലർ റഹിയാനത്ത് ഇടപെട്ട് ഇവരെ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി മഹിള മന്ദിരത്തിൽ എത്തിച്ചു.
രാമയുടെ ബന്ധുക്കളെ അറിയിക്കാൻ ഒരു വർഷമായി തുടർന്ന ശ്രമം കഴിഞ്ഞ ദിവസമാണ് വിജയത്തിലെത്തിയത്. നഗരസഭാംഗം ഷാനവാസിന്റെ ബന്ധുക്കൾ വഴി രാമയുടെ നാട്ടിലുള്ളവരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ചുവെങ്കിലും പലരും അന്വേഷണത്തോട് സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ഒടുവിൽ ഇന്റർനെറ്റ് മുഖേന പ്രാദേശിക പൊലീസ് സ്റ്റേഷന്റെ നമ്പറിൽ അറിയിച്ചു.
ജർവ്വയിലെ എസ്എച്ച്ഒ രാമയെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. ഇവരാണ് രാമയുടെ ഭർത്താവ് കിഷൻ കുമാറിനെ കണ്ടെത്തി അറിയിച്ചത്. പോലീസ് ഇവരുമായി വീഡിയോ കോൾ ചെയ്യാൻ അവസരമുണ്ടാക്കി. ഇതിന് പിന്നാലെയാണ് നടപടികൾ പൂർത്തീകരിച്ച് രാമയെയും മക്കളെയും ഭർത്താവിനൊപ്പം ചൊവ്വാഴ്ച രാവിലെ 9.15നാണ് ആലപ്പുഴയിൽ നിന്ന് എ സി ടിക്കറ്റിൽ യാത്രയാക്കിയത്.