തിരുവനന്തപുരം: പേട്ടയിൽ വീടിനകത്തുവെച്ച് മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് സ്ഥിരീകരിച്ചതായി പോലീസ്. കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയെന്ന പ്രതി സൈമൺ ലാലന്റെ ആദ്യമൊഴി അയാൾ തന്നെ തിരുത്തുകയും ചെയ്തു.
ഇന്ന് കൊല നടന്ന വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ പ്രതി കുറ്റം പൂർണമായും സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും പോലീസ് പ്രതികരിച്ചു.
മകളെ കാണാൻ അനീഷ് ജോർജ്ജ് വീട്ടിലേക്ക് വരുന്നുണ്ടെന്ന് സൈമൺ മനസിലാക്കിയിരുന്നു. കൊല നടന്നതിന് ദിവസങ്ങൾക്കു മുമ്പേ ഉറങ്ങാതെ കാത്തിരുന്നു. അനീഷ് വീട്ടിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ കരുതി വച്ചിരുന്ന കത്തിയെടുത്ത് സൈമൺ മകളുടെ മുറിയിൽ കയറി കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Also Read-പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; മൂന്ന് മരണം
പേട്ട ചായക്കുടി ലൈനിലെ വീട്ടിൽ വച്ചാണ് പത്തൊമ്പതുകാരനായ അനീഷ് ജോർജ്ജിനെ സുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തുന്നത്. കഴിഞ്ഞ വെളളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.