മലപ്പുറം: കെ- റെയിൽ പദ്ധതിക്ക് എതിരെ ഉയരുന്നത് അനാവശ്യ വിവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികൾ. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ആരും ദുഃഖിക്കേണ്ടി വരില്ലെന്നും പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർക്കൊക്കെ നഷ്ടങ്ങൾ സംഭവിക്കുന്നുവോ അവർക്കൊപ്പം ഇടത് സർക്കാർ ഉണ്ടാകുമെന്നും സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ദേശീയപാതയക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തിൽ സമാനമായ പ്രതിഷേധമുണ്ടായി. പക്ഷെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഒരാൾക്കും വിഷമിക്കേണ്ടി വന്നില്ല. മലപ്പുറത്ത് വലിയ പ്രശ്നമുണ്ടായിരുന്നു. ദേശീയപാതയ്ക്കായി 203 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.