പരവൂർ : ഭർത്താവും ഭർതൃവീട്ടുകാരും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പരവൂർ പോലീസ് സ്റ്റേഷനുമുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. കല്ലുംകുന്ന് ചരുവിളവീട്ടിൽ ഷാജഹാന്റെ മകൾ ഷംന(22)യാണ് കൈഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
Also Read-തടി കയറ്റി വന്ന ലോറി മറിഞ്ഞു; പാണത്തൂരിൽ നാല് പേർക്ക് ദാരുണമരണം
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെച്ചൊല്ലി ഇൻസ്പെക്ടറുമായി തർക്കമുണ്ടായശേഷം പുറത്തിറങ്ങിയ ഷംന കൈയിൽ കരുതിയ ബ്ലേഡുപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. പോലീസ് ഉടൻ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.
നവംബർ 14-ന് കോട്ടപ്പുറത്ത് ഭർത്തൃവീട്ടിൽ താമസിക്കാനെത്തിയ ഷംനയെയും മകളെയും ഭർത്താവ് അനൂബും ബന്ധുക്കളായ രണ്ടുസ്ത്രീകളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരവൂർ പോലീസിൽ നൽകിയ പരാതി. വടിയുപയോഗിച്ച് അടിക്കുകയും അസഭ്യംപറയുകയും ചെയ്തെന്നും ഓടി ബന്ധുവീട്ടിൽ കയറിയപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീവെക്കാൻ ശ്രമിച്ചെന്നുമാണ് ഷംനയുടെ പരാതി. എന്നാൽ ഈ സംഭവത്തിൽ പോലീസ് നടപടിയെടുത്തിരുന്നില്ല. തുടർന്നാണ് യുവതിയുടെ ആത്മഹത്യാശ്രമം.