റാന്നി: ചെങ്ങന്നൂര്‍ രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്. വൈകുന്നേരത്തോടെ നാലായിരത്തി അഞ്ഞൂറ് പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. വെള്ളം കുറഞ്ഞതോടെ സ്വയം നീന്തി പുറത്ത് എത്തിയവരും അനവധിയാണ്. ചെങ്ങന്നൂരില്‍ ശുഭകരമാണ് രക്ഷാപ്രവര്‍ത്തനം.
പലയിടത്തും വെള്ളം താഴ്ന്നുതുടങ്ങി. ബോട്ടിറക്കാനാവാതെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും ചെറുബോട്ടുകളില്‍ മറ്റുളളവര്‍ പരിശ്രമം നാളെയും തുടരും. പാണ്ടനാട്, എടനാട്, മാന്നാര്‍, പ്രയാര്‍, വെണ്മണി ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ പുറത്ത് എത്തിച്ചു. വീടുകളില്‍ കഴിയുന്നവര്‍ക്ക് രണ്ടു ദിവസം കൂടി ഭക്ഷണം എത്തിക്കുമെന്ന് സജി ചെറിയാന് എംഎല്‍എ പറഞ്ഞു.
വെള്ളം താഴ്ന്നതോടെ പലരും വീടുവിടാന്‍ മടിക്കുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു ഇവരില്‍ പരമാവധി പേരേ നിര്‍ബന്ധിച്ച് പുറത്ത് എത്തിച്ചു. ആറിനോട് ചേര്‍ന്ന മേഖലകളില്‍ നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്നെന്ന് പുറത്ത് എത്തിയവര്‍ പറഞ്ഞു.
ഏകോപിപ്പിക്കുന്നതിലെ പിഴവുകള്‍ പരിഹരിക്കാന്‍ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ക്യാംപുകളില്‍ ആവശ്യത്തിന് ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിക്കാനും ഊര്‍ജിതമായ ശ്രമം നടക്കുന്നു. ക്യാംപില്‍ എത്തിച്ചവരുടെ പേരു വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കാനുള്ള കണക്കെടുപ്പ് നടക്കുകയാണ്.
റാന്നിക്ക് പുറമെ ആറന്മുളയിലും വെള്ളം താഴ്ന്നതോടെ പത്തനംതിട്ട ജില്ലക്ക് മഹാപ്രളയത്തില്‍ നിന്ന് തെല്ലൊരാശ്വാസം. പാതതെളിഞ്ഞതോടെ ഉള്‍നാട്ടിലും ടെറസിലുമൊക്കെ അകപ്പെട്ടവര്‍ സാവധാനം പുറത്തേക്കെത്താന്‍ തുടങ്ങി. തിരുവല്ലയിലും ഇടയാറന്മുളയിലും ഉള്പ്രദേശത്തുള്ളവര്ക്ക് മരുന്നും ഭക്ഷണവുമെത്തിക്കാനുള്ള ശ്രമവും നടക്കുന്നു. 516 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ തുറന്നു.
ആറന്മുളയില് വെള്ളമിറങ്ങിയതോടെ കൂടുതല്‍ പേര് പുറത്തേക്കെത്താന്‍ തുടങ്ങി. സമീപ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്. കോഴിപ്പാലം, ഇടയാന്മുള അടക്കമുള്ള ഉള്‍പ്രദേശങ്ങളില്‍ ആണ് ഇനി ശ്രദ്ധ. ആറാട്ടുപുഴ, വരട്ടാര്‍ തീരം എന്നിവിടങ്ങളിലും കൂടുതല്‍ ശ്രദ്ധയുണ്ട്. രക്ഷാദൗത്യവും ഭക്ഷണമെത്തിക്കുന്നതും ഊര്‍ജ്ജിതമായി നടക്കുന്നു. തിരുവല്ലയില്‍ മാത്രം 56 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നെടുമ്പ്ര, കല്ലുങ്ങല്‍ വെണ്‍പാല, വളഞ്ഞവട്ടം ഇവിടങ്ങളിലൊക്കെയാണ് ഇനിയും രക്ഷാ സംഘത്തിന് വലിയതോതില്‍ എത്തേണ്ടത്. രക്ഷാപ്രവര്‍ത്തനം പരമാവധി വേഗത്തിലാക്കാനാണ് രക്ഷാദൗത്യസംഘത്തിന്റെ ശ്രമം.
തിരുവല്ല താലൂക്കില്‍ മാത്രം 275 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടി എടുത്തതായി ആരോഗ്യ മന്ത്രി പറഞ്ഞു. നാലിലേറെ ദിവസം ഭക്ഷണമില്ലാതെ കഴിഞ്ഞ തിനാല്‍ കുടുങ്ങിക്കിടക്കുന്ന പലരുടേയും ആരോഗ്യനില മോശമാണ്.