പന്തളം: ഭൂമി വിൽപ്പനയ്ക്കായി പത്രത്തിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ട് പരിചയം സ്ഥാപിച്ച സ്ത്രീയും കൂട്ടാളികളും വയോധികനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ലക്ഷങ്ങൾ. അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങൾ പകർത്തിയാണ് സംഘം പണം തട്ടിയത്. കേസിൽ മൂന്നുപേർ പന്തളം പോലീസിന്റെ പിടിയിലായി.
അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), പെരിങ്ങനാട് കുന്നത്തുകര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണ് അറസ്റ്റിലായത്.
2,18000 രൂപയും അരപ്പവന്റെ മോതിരവും റൈസ് കുക്കറുമാണ് തട്ടിയെടുത്തത്. പന്തളം മുടിയൂർക്കോണം സ്വദേശിയായ വയോധികന്റെ മക്കൾ ഭൂമി വിൽപ്പനയ്ക്കായാണ് പിതാവിന്റെ നമ്പർ സഹിതം പത്രത്തിൽ പരസ്യം നൽകിയത്.
ഈ ഫോൺ നമ്പരിലേക്ക് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വിളിച്ച് പരിചയം സ്ഥാപിക്കുകയായിരുന്നു. വയോധികൻ തനിച്ചാണ് വീട്ടിൽ താമസമെന്ന് മനസിലാക്കിയ പ്രതികൾ നവംബർ ആദ്യ ആഴ്ചയിൽ വീട്ടിലെത്തി സാഹചര്യങ്ങൾ മനസ്സിലാക്കി. ഡിസംബർ ഏഴിന് ഉച്ചയ്ക്ക് 2.30-ന് സ്ഥലം കാണാനെന്ന വ്യാജേന മിഥുവിനൊപ്പം കാറിലെത്തി വീട്ടിൽക്കടന്ന സിന്ധു വയോധികനൊപ്പമുള്ള ചിത്രങ്ങൾ മിഥുനെക്കൊണ്ട് എടുപ്പിക്കുകയായിരുന്നു. ഇത് കാണിച്ചായിരുന്നു ഭീഷണിയും പണംതട്ടലുമെന്ന് പോലീസ് പറഞ്ഞു.
വീട് മുഴുവൻ പരിശോധന നടത്തി സ്വർണമോതിരം കൈക്കലാക്കി. 13 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇല്ലെന്നറിയിച്ചപ്പോൾ ബാങ്ക് പാസ് ബുക്ക് കണ്ടെടുത്ത് ഇതിലുള്ള രണ്ടുലക്ഷം രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇവർ വന്ന കാറിൽത്തന്നെ പന്തളത്തുള്ള ബാങ്കിലെത്തി ഒന്നരലക്ഷം രൂപ പണമായി എടുത്തു. 50,000 രൂപ സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
ഡിസംബർ ഒൻപതിന് പോലീസുകാരനെന്ന് ധരിപ്പിച്ച് അരുൺകുമാറിനെയും കൂട്ടി സിന്ധു വീണ്ടും വീട്ടിലെത്തി. പ്രശ്നം ഒത്തുതീർപ്പാക്കാനാണെന്ന് പറഞ്ഞ് ബാങ്കിലുണ്ടായിരുന്ന 18,000 രൂപയും മൂന്ന് ലക്ഷം രൂപയുടെ ചെക്കും ഒപ്പിട്ടുവാങ്ങി. ഇതോടെയാണ് ഭയന്ന വയോധികൻ പോലീസിനെ സമീപിച്ചത്.
ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെയും അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെയും നിർദേശപ്രകാരം പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്ഐ ജി ഗോപൻ, എഎസ്ഐമാരായ സന്തോഷ്, അജിത്, സിപിഒമാരായ മഞ്ജുമോൾ, കൃഷ്ണദാസ്, സുഭാഷ്, എം നാദിർഷ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.