തൃശൂർ: ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവിയും സർജനുമായ ഡോ. കെ ബാലഗോപാലിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
കാൽമുട്ട് ശസ്ത്രക്രിയക്കാണ് 20,000 രൂപ കൈക്കൂലി വാങ്ങിയത്. പൊന്നാനി സ്വദേശിയായ രോഗിയുടെ മകൻ പെരിങ്ങണ്ടൂരിലെ വീട്ടിൽ എത്തി പണം കൈമാറുമ്പോഴാണ് വിജിലൻസ് ഡിവൈഎസ്പി പിഎസ് സുരേഷും സംഘവും ചേർന്ന് ഡോക്ടറെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ഡോക്ടർ ആശുപത്രിയിലേക്ക് പുറപ്പെടുന്ന സമയത്തായിരുന്നു വിജിലൻസ് പരിശോധന. മെഡിക്കൽ കോളജ് ആശുപത്രി മുൻ സൂപ്രണ്ടായ ഇദ്ദേഹം സ്ഥലം മാറ്റത്തിന് ശേഷം വീണ്ടും തൃശൂരിൽ എത്തിയതാണ്.
നേരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജിക്കൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അസ്ഥിരോഗ വിദഗ്ധർക്കെതിരെ വിജിലൻസ് പരിശോധനയും കേസും ഉണ്ടായിരുന്നു.