തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സുരക്ഷാവീഴ്ചയുണ്ടായ പശ്ചാത്തലത്തിൽ വസതിയുടെ സുരക്ഷ വർധിപ്പിക്കുന്നു. സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യാൻ സമിതിക്ക് രൂപം നൽകാനും തീരുമാനമായി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാൻ ഡിഐജിയുടെ നേതൃത്വത്തിലാണ് സമിതി രൂപവത്കരിക്കുക. വിവിഐപികളുടെയും വിഐപികളുടെയും സുരക്ഷാകാര്യങ്ങൾ ഏകോപിപ്പിക്കാനായി ഒരു എസ്പിയുടെ പ്രത്യേക തസ്തികയും സൃഷ്ടിക്കും.
ദിവസങ്ങൾക്ക് മുമ്പ് പോലീസിനെ വെട്ടിച്ച് പ്രതിഷേധക്കാർ ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെയെത്തിയ സുരക്ഷാ വീഴ്ചയിൽ സിറ്റി പോലീസ് കമീഷണറോട് വിശദീകരണവും തേടിയിരുന്നു. അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. മുഖ്യമന്ത്രി സംഭവത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ഈ ഭാഗത്ത് നിരവധി മന്ത്രി വസതികളുമുണ്ട്. അതിനാൽ പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന ശുപാർശയും പരിഗണനയിലുണ്ട്.