പാലക്കാട്: പാലക്കാട് നഗരത്തിൽ നിരന്തരം കുടിവെള്ളം മുടങ്ങുന്നെന്ന് ആരോപിച്ച് നഗരസഭാധ്യക്ഷ പ്രിയാ അജയന്റെ നേതൃത്വത്തിൽ കൗൺസിലർമാരുടെ പ്രതിഷേധം. കൽമണ്ഡപത്തെ ജല അതോറിറ്റി ഓഫീസിലെത്തിയാണ് സൂപ്രണ്ടിങ് എഞ്ചിനീയറെ പരാതി അറിയിച്ചത്.
നഗരസഭയിലെ മിക്ക വാർഡുകളിലും കുടിവെള്ളം മുടങ്ങുന്നതായി കൗൺസിലർമാർ പറഞ്ഞു. ശേഖരീപുരം, ഗണേഷ് നഗർ, ചുണ്ണാമ്പുത്തറ, ഹരിശ്രീ കോളനി, പട്ടിക്കര, മേനോൻകോളനി, മൂത്താൻതറ, വടക്കന്തറ, അയ്യപ്പുരം, ആനച്ചിറ, വെണ്ണക്കര പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം.
പരാതി പറയാൻ ജല അതോറിറ്റിയുടെ ഓഫീലേക്ക് ഫോൺവിളിച്ചാലും പ്രതികരണമില്ലെന്നും കൗൺസിലർമാർ ആരോപിക്കുന്നു. ഇതോടെയാണ് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി സ്മിതേഷ്, ബിജെപി പാർലമെന്ററി പാർട്ടി ലീഡർ കെവി വിശ്വനാഥൻ തുടങ്ങിയ ബിജെപി കൗൺസിലർമാർ പരാതിയുമായെത്തിയത്. അതേസമയം, യുദ്ധകാലാടിസ്ഥാനത്തിൽ പണികളെല്ലാം പൂർത്തിയാക്കി ജലവിതരണം സുഗമമാക്കുമെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി.