തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട് അനുപമയുടെ കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും. ആന്ധ്രാപ്രദേശ് ദമ്പതികളിൽ നിന്ന് ഉദ്യോഗസ്ഥർ കുഞ്ഞിനെ ഇന്നലെ ഏറ്റുവാങ്ങി. കേരളത്തിൽ എത്തിച്ചാൽ കുഞ്ഞിന്റെ ചുമതല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കായിരിക്കും. കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കാൻ ആണ് സർക്കാർ തീരുമാനം.
ദത്ത് വിവാദത്തിലെ പ്രധാന തെളിവാകാൻ പോകുന്നത് ഡിഎൻഎ ഫലമാണ്. ഫലം അനുകൂലമായാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവർ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന്റ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും.
അതേസമയം, ദത്ത് ലൈസൻസ് സമർപ്പിക്കാത്തതിന് തിരുവനന്തപുരം കുടുംബകോടതി ശിശുക്ഷേമസമിതിയെ വിമർശിച്ചു. ഒറിജിനൽ ലൈസൻസ് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കുഞ്ഞിനെ ലഭിച്ചാൽ സമര രീതി മാറ്റാനാണ് അനുപമയുടെ തീരുമാനം.