തൃശ്ശൂർ: വീണ്ടും ഓൺലൈൻ ഗെയിം ജീവനെടുക്കുന്നു. തൃശ്ശൂരിൽ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശി(14)നെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുട്ടിയെ ചൊവ്വാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കളും പോലീസുംപറയുന്നു. ഇക്കാരണത്താൽ കുട്ടി വലിയ മനോവിഷമത്തിലായിരുന്നു. പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാരിൽനിന്ന് വഴക്ക് കേൾക്കുമെന്ന് ഭയന്ന കുട്ടി ചൊവ്വാഴ്ച വൈകിട്ടോടെ വീട് വിട്ടിറങ്ങിയെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആകാശിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)