നെയ്യാറ്റിൻകര: കനത്ത മഴയെത്തുടർന്ന് പാർശ്വഭിത്തി തകർന്ന മരുത്തൂർ പാലത്തിലെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കി. ഇതോടെ പാലംവഴി യാത്രാവാഹനങ്ങൾ ചൊവ്വാഴ്ച മുതൽ കടത്തിവിടാൻ ആരംഭിച്ചു. അതേസമയം, ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, പാലത്തിന്റെ തൂണുകളിൽ വിള്ളൽ രൂപപ്പെട്ടത് അപകടഭീഷണി ഉയർത്തുകയാണ്. ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് തിരുവനന്തപുരം-കളിയിക്കാവിള ദേശീയപാതയിലെ മരുത്തൂർ പാലത്തിന്റെ പാർശ്വഭിത്തിയും അപ്രോച്ച് റോഡും കനത്ത മഴയിൽ തകർന്നത്. പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു.
പാലത്തിന്റെ പാർശ്വവശത്ത് കല്ലുകളടുക്കി പാലത്തെ ബലപ്പെടുത്തുന്ന ജോലികൾ ശനിയാഴ്ചതന്നെ തുടങ്ങിയിരുന്നു.അറ്റകുറ്റപ്പണി പൂർത്തിയായതിനെത്തുടർന്ന് തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് ദേശിയപാത വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ, തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പാലത്തിന്റെ തൂണുകളുടെ അപകടാവസ്ഥയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.