തിരുവനന്തപുരം: അര്‍ബുദ രോഗ ചികിത്സാരംഗത്തെ അതികായന് ഡോ. എം കൃഷ്ണന് നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തികവാടത്തില്‍ സംസ്കരിക്കും.
രാജ്യത്തെ മുതിര്‍ന്ന അര്‍ബുദ രോഗവിദഗ്ധരിലൊരാളാണ് ഡോ. എം കൃഷ്ണന് നായര്‍. പേരൂര്‍ക്കടയിലെ ചിറ്റല്ലൂര്‍ കുടുംബത്തില്‍ മാധവന് നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1939-ല്‍ ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് 1965 ല്‍ എംബിബിഎസ് പാസായ കൃഷ്ണന് നായര്‍ പഞ്ചാബ് സര്‍വകലാശാലയിലും തുടര്‍ന്ന് ലണ്ടനിലുമായിട്ടാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.
ആര്‍സിസിയുടെ വളര്‍ച്ചയില്‍ നിര്‍ണയാകമായ പങ്ക് വഹിച്ചയാളാണ് ഡോ. എം കൃഷ്ണന് നായര്‍. സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സമഗ്ര കാന്‍സര്‍ സെന്ററുകളിലൊന്ന് സ്ഥാപിക്കുന്നതിനും കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി എന്നിവയില്‍ ഇന്ത്യയില്‍ ആദ്യമായി പ്രോഗ്രാമുകള്‍ ആരംഭിച്ചതും അദ്ദേഹമായിരുന്നു.
ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ദ്ധ സംഘത്തിലെ അംഗമായിരുന്നു. ലോകാരോഗ്യ സംഘടനയില്‍ ഒരു ദശകത്തിലേറെക്കാലം കാന്‍സറിനെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശക സമിതിയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. നിലവില്‍, ഡബ്ല്യുഎച്ച്ഒയുടെ ഡയറക്ടര്‍ ജനറല്‍, ഡബ്ല്യുഎച്ച്ഒ, കാന്‍സര്‍ ടെക്നിക്കല്‍ ഗ്രൂപ്പ് (സിടിജി) എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.