തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്ത് കൈമാറിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിൽ. ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുകയാണ് യുവതി.
വനിതാ കമ്മീഷൻ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കുട്ടിയെ നഷ്ടമായി ഒരു വർഷം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് അനുപമ ഇറങ്ങിയിരിക്കുന്നത്. അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകളും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.
കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാർ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേൽവിലാസമാണ് തെറ്റായി നൽകിയതും.
2020 ഒക്ടോബർ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകിയതും. എന്നാൽ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് ജനന സർട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞതെന്നും അനുപമയും അജിത്തും ആരോപിച്ചു.