പുനലൂര്‍: യുക്രൈനിലിരുന്ന് പുനലൂരിലെ സബ്രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ ധന്യയെ ‘നിയമപരമായി’ ജീവിതസഖിയാക്കി ജീവന്‍കുമാര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലിസ്ഥലമായ യുക്രൈനില്‍നിന്ന് നാട്ടിലെത്താന്‍ കഴിയാതിരുന്ന പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജീവന്‍കുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യാമാര്‍ട്ടിനും തമ്മിലായിരുന്നു വിവാഹം.
സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹമാണിത്. സബ്രജിസ്ട്രാര്‍ ടി.എം.ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു വിവാഹ ചടങ്ങ്. വിവാഹം നടത്തി, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വധുവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ജീവന്‍കുമാറിനുപകരം രജിസ്റ്ററില്‍ ഒപ്പുവെച്ചത് അച്ഛന് ദേവരാജനാണ്. വിവാഹ ഓഫീസറായ ഫിറോസ്, ഗൂഗിള്‍ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു. ജില്ലാരജിസ്ട്രാര്‍ സി.ജെ.ജോണ്സണ് ഗൂഗിള്‍ മീറ്റില്‍ത്തന്നെ വിവാഹം നിരീക്ഷിച്ചു.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ച്ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത കാലാവധിക്കുള്ളില്‍ ജീവന്‍കുമാറിന് നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെ, അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ്രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു, ശേഷം ഹൈക്കോടതിയെ സമീപിച്ചു. ഇതോടൊപ്പം സര്‍ക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐ.ടി.വകുപ്പിന്റെയും അഭിപ്രായം തേടി. കക്ഷികള്‍ക്ക് അനുകൂലമായ വിധിയുണ്ടായതിനെത്തുടര്‍ന്നാണ് ഓണ്‍ലൈനിലൂടെയുള്ള ആദ്യവിവാഹം പുനലൂര്‍ സബ്രജിസ്ട്രാര്‍ ഓഫീസില്‍ നടന്നത്.