കിളിമാനൂർ: സ്വകാര്യവ്യക്തികളുടെ കൈവശമുള്ള അനധികൃത ഭൂമി കണ്ടെടുത്ത് ഭൂരഹിതർക്ക് നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ. വർക്കല താലൂക്കിലെ മടവൂർ, കുടവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആവശ്യപ്രകാരം തണ്ടപ്പേർ ആധാറുമായി ബന്ധിക്കൽ കേന്ദ്രം അംഗീകരിച്ചതോടെ, യൂണിക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളമാകും. ഫയലുകൾ അതിവേഗം തീർപ്പാക്കാനായി അത്യാധുനിക സേവനങ്ങൾ വില്ലേജ് ഓഫീസുകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളായി നവീകരിച്ചത്.
വി ജോയി എംഎൽഎ അധ്യക്ഷനായി. കളക്ടർ ഡോ. നവ്ജ്യോത് ഖോസ, സബ്കളക്ടർ എംഎസ് മാധവിക്കുട്ടി, ജില്ലാപ്പഞ്ചായത്തംഗം ടി ബേബി സുധ, ജില്ലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.