കുണ്ടറ: ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതിനിടെ തീവണ്ടിയിൽനിന്ന് വാതിൽതട്ടി തെറിച്ചുവീണ് മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പഞ്ചാബിൽ ആർമി ഓർഡനൻസ് കോർപ്പിൽ നായിക് ആയി സേവനമനുഷ്ഠിക്കുകയായിരുന്ന പെരുമ്പുഴ റേഡിയോമുക്ക് തൊട്ടോമഠത്തിൽ വിളയിൽ വീട്ടിൽ ബിഎസ് വിഷ്ണു(30)വാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.20ഓടെ രാജധാനി എക്സ്പ്രസിൽ ഭാര്യയോടും മക്കളോടുമൊപ്പം ഡൽഹിയിലേക്കുള്ള യാത്രയിൽ സൂറത്തിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. പിതാവിന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാനായി ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തി തിരിച്ചുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
ബുധനാഴ്ച രാവിലെ ഒൻപതോടെ വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിസി വിഷ്ണുനാഥ് എംഎൽഎ, ജെ മേഴ്സിക്കുട്ടിയമ്മ, എസ്എൽ സജികുമാർ, റെജി കല്ലംവിള, ടിസി വിജയൻ, കെ ബാബുരാജൻ, കുരീപ്പള്ളി സലിം തുടങ്ങിയവർ വിഷ്ണുവിന്റെ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.