കൊച്ചി: പുരാവസ്തു തട്ടിപ്പ് സംബന്ധിച്ച് മോൻസൻ മാവുങ്കലിനെതിരെ അഞ്ചാമതൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. മോൻസന് ശിൽപങ്ങളും മറ്റും നൽകിയ സന്തോഷിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. താൻ നൽകിയ സാധങ്ങളാണ് പുരാവസ്തുക്കളെന്ന് പേരിൽ മോൻസൻ പ്രചരിപ്പിച്ചതെന്ന് സന്തോഷ് മൊഴി നൽകിയിരുന്നു.
മോശയുടെ അംശവടിയെന്ന പേരിൽ മോൻസൺ പ്രചരിപ്പിച്ച ഊന്നുവടിയും, കൃഷ്ണന്റെ വെണ്ണ ഉറിയുമടക്കം നിരവധി വസ്തുക്കൾ സന്തോഷിൽ നിന്നാണ് കൈപ്പറ്റിയത് എന്നാൽ ഇതിനൊന്നും ഒരു രൂപപോലും തനിക്ക് കിട്ടിയിട്ടില്ലെന്നാണ് സന്തോഷിന്റെ മൊഴി. ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് അറിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സന്തോഷിനെയും മോൻസനെയും കഴിഞ്ഞ ദിവസം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോൾ പണം നൽകാനുണ്ടെനന് മോൻസൺ സമ്മതിച്ചിരുന്നു.
മോൻസൺ കേസിൽ ചുമതലയേറ്റ പ്രത്യേക അന്വേഷണസംഘം നടപടികൾ തുടങ്ങി. ക്രൈബ്രാഞ്ച് റേഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് അന്വേഷണ ചുമതല.