പത്തനാപുരം: ‘മന്ത്രവാദ ചികിത്സ’യ്ക്കു കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടി മരിച്ചുവീണ സംഭവത്തില്‍ ദുരൂഹത. മുള്ളുമല പട്ടികവര്‍ഗ കോളനിയിലെ പുഷ്പാംഗദന്റെ (പൊടിമോന്) മകള്‍ ആര്‍ച്ചയുടെ (കുങ്കു17)ആണ് മരിച്ചത്. പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ മരണകാരണം പേവിഷബാധയെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍ച്ചയുടെ മരണത്തിന് പിന്നാലാണ് പേവിഷ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. പണ്‍കുട്ടി വെള്ളം കുടിക്കാന്‍ സാധിക്കാതെ അസ്വസ്ഥത കാണിച്ചതിന് പിന്നാലെയാണ് ‘മന്ത്രവാദ ചികിത്സയ്’ക്കായി കൊണ്ടുപോയത്.
കഴിഞ്ഞ മാസം 13നാണ് സംഭവം. കുട്ടിയെ ‘മന്ത്രവാദ ചികിത്സയ്’ക്കായി ളാഹയിലേക്കു കൊണ്ടുപോകും വഴിയാണു മരണമുണ്ടായത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 14നാണു പോസ്റ്റ്മോര്‍ട്ടം നടന്നത്.
തലച്ചോറിലാകെ വൈറസ് ബാധിച്ചിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ആര്‍ച്ചയ്ക്കു പട്ടികടിയേറ്റത് എന്നാണെന്നു വ്യക്തമല്ല. ആര്‍ച്ചയെയും സമീപവാസിയായ കുഞ്ഞുമോനെയും കോളനിയില്‍ത്തന്നെ വളര്‍ത്തിയിരുന്ന ഒരു നായ കഴിഞ്ഞവര്‍ഷം നവംബര്‍ ആറിനു കടിച്ചിരുന്നു.
കുഞ്ഞുമോന് ഈ വര്‍ഷം മാര്‍ച്ച് 4നു കുഴഞ്ഞുവീണു മരിച്ചു. ആര്‍ച്ചയ്ക്ക് അനുഭവപ്പെട്ട ലക്ഷണങ്ങളാണ് ഇയാള്‍ക്കും ഉണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ആര്‍ച്ച മരിക്കുന്നതിനു മുന്‍പ് ഒരാഴ്ച സഹോദരിയോടൊപ്പം അടൂരില്‍ താമസിച്ചിരുന്നു. സെയില്‍സ് ജോലി ചെയ്തിരുന്ന ഇവരോടൊപ്പം പല സ്ഥലങ്ങളില്‍ ജോലിക്കുപോയതായും വിവരമുണ്ട്.
ഇവിടെനിന്നു വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണു ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ കുട്ടിക്കു വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു കണ്ട്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ ആശുപത്രിയിലേക്കു മാറ്റാതെ മന്ത്രവാദ ചികിത്സയ്ക്കു കൊണ്ടുപോയെന്നാണു വിവരം.