വിഴിഞ്ഞം: തിരുവനന്തപുരം കോട്ടുകാലിലെ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ റോഡിൽ തടഞ്ഞുനിർത്തി മർദ്ദിച്ചെന്ന് പരാതി. ആൾക്കൂട്ടത്തിൽ വച്ച് മർദ്ദിച്ചതിന്റെ നാണക്കേടിൽ യുവതി വീട്ടിലെത്തി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് കോട്ടുകാൽ എംഎസ് നിവാസിൽ ശരത് മോഹനെ(35) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകീട്ട് പുളിങ്കുടി ജങ്ഷനിലായിരുന്നു സംഭവം. ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന യുവതിക്കാണ് മർദനമേറ്റത്.
യുവതി ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന സമയത്ത് റോഡിൽ തടഞ്ഞുനിർത്തി ശരത് അസഭ്യം പറയുകയായിരുന്നു. ഇതു ചോദ്യംചെയ്തപ്പോൾ യുവതിയെ ആൾക്കൂട്ടത്തിനു മുന്നിൽവച്ച് ഇയാൾ മർദിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
എസ്ഐമാരായ കെഎൽ സമ്പത്ത്, ജി വിനോദ്, പോലീസുകാരായ അജിത്, കൃഷ്ണകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.