തിരുവനന്തപുരം: ബന്ധുനിയമനം നടത്തിയെന്ന ആരോപണത്തിൽ ലോകായുക്ത റിപ്പോർട്ടിൽ ഇടപെടാൻ വിസ്സമ്മതിച്ച സുപ്രീംകോടതി വിധി തനിക്കേറ്റ തിരിച്ചടിയല്ലെന്ന് കെടി ജലീൽ എംഎൽഎ. ലോകായുക്ത ഉത്തരവ് നടപ്പായി കഴിഞ്ഞതിനാലാണ് സുപ്രീംകോടതിയുടെ പരാമർശമെന്നും കെടി ജലീൽ പറഞ്ഞു.
ലോകായുക്ത വിധി ഹൈക്കോടതി വിധിവരുന്നതിന് മുമ്പേ നടപ്പിലാക്കി കഴിഞ്ഞു. ആ സർക്കാരിന്റെ കാലവധി കഴിഞ്ഞു. പിന്നെ എങ്ങനെയാണ് സുപ്രീംകോടതി വിധി എനിക്ക് തിരിച്ചടിയാകുകയെന്ന് ജലീൽ ചോദിച്ചു. എന്റെ രാജിയോടുകൂടി ലോകായുക്ത വിധിയുടെ പ്രസക്തി അവസാനിച്ചു. എന്നെ കേൾക്കാതെയാണ് വിധി പറഞ്ഞത് എന്ന പ്രയാസമാണ് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുന്നതിന് തനിക്ക് പ്രചോദനമായതെന്നും ജലീൽ പറഞ്ഞു. നിയമനടപടികൾ ഇതോടുകൂടി അവസാനിച്ചെന്നും ജലീൽ കൂട്ടിച്ചേർത്തു.
നേരത്തെ, അപേക്ഷ ക്ഷണിക്കാതെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജറായി ജലീലിന്റെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചെന്നാരോപിച്ചാണ് ജലീൽ സുപ്രീംകോടതിയെ സമീപിച്ചത്. ലോകായുക്ത നടപടിയെ സുപ്രീംകോടതിയും ശരിവെച്ചതോടെ ജലീൽ ഹർജി പിൻവലിച്ചു.