തിരുവനന്തപുരം: വിഷം കഴിച്ച വിവരം സുഹൃത്തിനെ അറിയിച്ച പ്ലസ് ടു വിദ്യാര്‍ഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മന്‍സിലില്‍ എ.ഷാജഹാന് സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ(17) ആണ് മരിച്ചത്.
വിഷം കഴിച്ച് ജീവനൊടുക്കുന്നതായി ചിത്രം അടക്കം സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് പെണ്‍കുട്ടി വാട്സാപ് സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച അയച്ച സന്ദേശം അന്നുതന്നെ കണ്ട സുഹൃത്ത് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല.
ഇതിനിടെ ഛര്‍ദിയും ക്ഷീണവും മൂലം അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്കൂളില്‍ പരീക്ഷ എഴുതുകയും ചെയ്തു. ബുധനാഴ്ച അവശനിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ.ആശുപത്രിയിലെത്തിച്ചപ്പോഴാണ് അടിയന്തരമായി മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്.
അവിടെ എത്തി അല്‍ഫിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പഴയ വാട്സാപ് സന്ദേശം കാണുന്നതും മകള്‍ വിഷം കഴിച്ച വിവരം രക്ഷിതാക്കള്‍ അറിയുന്നതും. പക്ഷേ പുലര്‍ച്ചെ രണ്ടുമണിയോടെ അല്‍ഫിയ മരിച്ചു.
കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോഴാണ് ആംബുലന്‍സ് ഡ്രൈവറുമായി പെണ്‍കുട്ടി പരിചയത്തിലായത്. കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.