സിനിമ, സീരിയൽ, നാടക മേഖലകളിൽ സജീവസാന്നിധ്യമായ നടൻ പട്ടത്ത് ചന്ദ്രൻ (59) അന്തരിച്ചു. ‘തൃശൂർ ചന്ദ്രൻ’എന്നായിരുന്നു അറിയപ്പെട്ടത്. അനാരോഗ്യത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് മുളംകുന്നത്തുകാവ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചത്.
സിനിമയിലെത്തുന്നതിനു മുൻപ് കേരളത്തിൻറെ പ്രൊഫഷണൽ നാടകവേദിയിൽ പ്രേക്ഷകശ്രദ്ധ നേടിയ നടനായിരുന്നു ചന്ദ്രൻ. കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂർ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളുടെ നാടകങ്ങളിൽ അഭിനയിച്ചു. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിനെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അച്ചുവിൻറെ അമ്മ, ഭാഗ്യദേവത, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന സിനിമകൾ. ഭാര്യ വിജയലക്ഷ്മി. മക്കൾ സൗമ്യ, വിനീഷ്